വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റു; പത്ത് വർഷത്തിന് ശേഷം യുഡിഎഫ് വീണ്ടും ഭരണത്തിലേക്ക്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരമേറ്റു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പത്ത് വർഷത്തിന് ശേഷമാണ് യുഡിഎഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തുന്നത്. 21 അംഗ മന്ത്രിസഭയിൽ 14 പുതുമുഖങ്ങളാണുള്ളത്. രണ്ട് വനിതാ മന്ത്രിമാരും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളും മന്ത്രിസഭയിൽ ഇടം നേടി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ കോൺഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആദ്യ മന്ത്രിസഭാ യോഗം ചേരും. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുക്കിയിരിക്കുന്നത്.

