കാൻബെറ: ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ഓസ്ട്രേലിയൻ വൺ നേഷൻ പാർട്ടി നേതാവ് പൗളിൻ ഹാൻസൻ. ചില രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തീവ്രവാദ നിലപാടുകളുള്ളവരും രാജ്യത്തിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാത്തവരുമായ ആളുകൾ ഇത്തരം രാജ്യങ്ങളിൽ നിന്ന് വരുന്നുണ്ടെങ്കിൽ തീർച്ചയായും താൻ അതിനെ പിന്തുണയ്ക്കുമെന്നായിരുന്നു ഹാൻസന്റെ മറുപടി.
ഓസ്ട്രേലിയയിൽ ബുർഖ നിരോധിക്കണമെന്ന തന്റെ മുൻ നിലപാട് അവർ യോഗത്തിൽ വീണ്ടും ആവർത്തിച്ചു. ബുർഖ ധരിക്കുന്നത് ഓസ്ട്രേലിയൻ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് ഹാൻസന്റെ വാദം. കുടിയേറ്റ-സംയോജന നയങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ് ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും നിലവിൽ വലിയ സാമൂഹിക സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, പുറത്തുവന്ന പ്രസ്താവനകൾ പൗളിൻ ഹാൻസന്റെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ മാത്രമാണെന്നും ഓസ്ട്രേലിയൻ സർക്കാരിന്റെയോ പാർലമെന്റിന്റെയോ ഔദ്യോഗിക നിലപാടിനെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി

