പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒടുവിലത്തെ ദ്വൈമാസ പണനയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് രാജ്യത്തെ റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. അടിസ്ഥാന ബാങ്കിങ്ങ് നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ്.
അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്കിൽ കുറവുണ്ടാകുമെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. മുൻപ് പ്രവചിച്ചിരുന്ന 6.9 ശതമാനത്തിൽ നിന്ന് വളർച്ചാ നിരക്ക് 6.6 ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി ഉയരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

