ബ്രിസ്ബെയ്ൻ: യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ട് അറസ്റ്റിലായ മുൻ ഓസ്ട്രേലിയൻ സൈനികൻ ബെൻ റോബർട്ട്സ്-സ്മിത്തിനെ പിന്തുണച്ച് വൺ നേഷൻ പാർട്ടി നേതാവും സെനറ്ററുമായ പോളിൻ ഹാൻസൻ രംഗത്ത്. താൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബെൻ റോബർട്ട്സ്-സ്മിത്തെന്ന് ബ്രിസ്ബെയ്നിൽ നടന്ന പിന്തുണക്കാരുടെ റാലിയിൽ ഹാൻസൻ വ്യക്തമാക്കി. ഇതിന് പിന്നാലെ, മുൻ സൈനികനെ പിന്തുണയ്ക്കാൻ ഒരു ‘സിവിലിയൻ സൈന്യം’ രൂപീകരിക്കണമെന്ന് പരിപാടിയുടെ സംഘാടകർ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഞായറാഴ്ച ദക്ഷിണ ബ്രിസ്ബെയ്നിലെ സെവന്റീൻ മൈൽ റോക്സിലുള്ള റോക്സ് റിവർസൈഡ് പാർക്കിൽ നൂറോളം അനുയായികളാണ് മുൻ സൈനികന് പിന്തുണ പ്രഖ്യാപിച്ച് ഒത്തുകൂടിയത്. ബെൻ റോബർട്ട്സ്-സ്മിത്തിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും, ഓസ്ട്രേലിയൻ ദേശീയ പതാകകളും, “ബെന്നിന് നീതി ലഭ്യമാക്കുക” എന്ന് എഴുതിയ ടി-ഷർട്ടുകളും ധരിച്ചാണ് ആളുകൾ റാലിയിൽ പങ്കെടുത്തത്.
അഫ്ഗാനിസ്ഥാനിലെ സേവനത്തിനിടയിൽ നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തി എന്നതുൾപ്പെടെ അഞ്ച് യുദ്ധക്കുറ്റ കൊലപാതക കേസുകളാണ് വിക്ടോറിയ ക്രോസ് പുരസ്കാര ജേതാവായ ബെൻ നേരിടുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ബെൻ റോബർട്ട്സ്-സ്മിത്ത് പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്.
റാലിയെ അഭിസംബോധന ചെയ്ത പോളിൻ ഹാൻസൻ ബെന്നിനെ ഒരു ‘യുദ്ധവീരൻ’ എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന് വേണ്ടി പോരാടാൻ പരിശീലനം ലഭിച്ചവരാണ് നമ്മുടെ സൈനികരെന്നും, യുദ്ധക്കളത്തിൽ അവർ എടുക്കുന്ന തീരുമാനങ്ങളെ വിചാരണ ചെയ്യാൻ നമുക്ക് കഴിയില്ലെന്നും ഹാൻസൻ പറഞ്ഞു. 2003-ൽ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് തന്നെ ജയിലിലടച്ച സംഭവത്തോടാണ് ബെൻ റോബർട്ട്സ്-സ്മിത്തിന്റെ ഇപ്പോഴത്തെ പ്രോസിക്യൂഷൻ നടപടികളെ സെനറ്റർ ഉപമിച്ചത്. (പിന്നീട് ഹാൻസന്റെ ശിക്ഷ കോടതി റദ്ദാക്കുകയും അവരെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു).
“ഫ്രണ്ട്സ് ഓഫ് ബെൻ” എന്ന പേരിൽ ഒരു കമ്മ്യൂണിറ്റി ബാർബിക്യൂ മീറ്റായാണ് ഞായറാഴ്ചത്തെ പരിപാടി സംഘടിപ്പിച്ചത്. ബെന്നിനെ പിന്തുണയ്ക്കുന്ന ടി-ഷർട്ടുകൾ വിറ്റ് ലഭിക്കുന്ന ലാഭം മുൻ സൈനികന്റെ പേരിലുള്ള ട്രസ്റ്റിലേക്കാണ് പോകുന്നതെന്ന് പരിപാടിയുടെ സംഘാടകനായ ലോറൻസ് ഹെൻസൽ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പിന്തുണ പ്രഖ്യാപന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ക്വീൻസ്ലാന്റിന്റെ വിവിധ ഉൾപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്താണ് പലരും ഈ റാലിയിൽ പങ്കെടുക്കാൻ ബ്രിസ്ബെയ്നിൽ എത്തിയത്.

