ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും റഡാർ നിലയങ്ങളെയും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ പുതിയ ആക്രമണങ്ങൾ.
അമേരിക്കൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇറാൻ നൽകിയത്. ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പരമ്പരയായി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധഭീതിയിലായിരിക്കുകയാണ്.
അതേസമയം, ഹോർമൂസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ പ്രഖ്യാപനം അമേരിക്ക നിഷേധിച്ചു. അന്താരാഷ്ട്ര തലത്തിൽ എണ്ണക്കടത്തിന് ഏറ്റവും പ്രധാനപ്പെട്ട ഈ പാത വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നും സാധാരണ നിലയിൽ തുടരുകയാണെന്നും യു.എസ് സൈനിക വക്താക്കൾ വ്യക്തമാക്കി. ആഗോള എണ്ണ വിപണിയെ നേരിട്ട് ബാധിക്കുന്ന കടലിടുക്കിലെ തർക്കം അന്താരാഷ്ട്ര സമൂഹത്തെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്

