ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പുവയ്ക്കാനുള്ള അമേരിക്കയുടെയും ഇറാന്റെയും ചരിത്രപരമായ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്ന് ഇന്ത്യ വിലയിരുത്തി.
107 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിടാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള സമാധാന കരാറിനാണ് ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ രൂപമായിരിക്കുന്നത്. ഈ മാസം 19 ന് സ്വിറ്റ്സർലൻഡിൽ വച്ച് കരാറിൽ ഒപ്പിടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാനും, ഹോർമുസ് കടലിടുക്ക് തുറക്കാനും, ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കാനും ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.
കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷം വരുന്ന വെള്ളിയാഴ്ച തന്നെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കരാർ ഒപ്പിട്ട് 60 ദിവസത്തിനുള്ളില്‍, ഇറാന്‍റെ ആണവ സമ്പുഷ്‌ടീകരണം ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങളിൽ യുഎസും ഇറാനും തമ്മിൽ വിശദമായ ചർച്ചകൾ നടത്തണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, ലെബനൻ അടക്കമുള്ള പ്രദേശങ്ങളിലെ യുദ്ധം ഇന്ന് രാത്രി മുതൽ ശാശ്വതമായി അവസാനിക്കുമെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.

