ലണ്ടൻ: ആഗോള വിപണിയിലെ വിലകുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങളുടെ അമിത വരവ് തടയുന്നതിനും ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിനുമായി നികുതിരഹിത സ്റ്റീൽ ഇറക്കുമതി നിയന്ത്രണങ്ങൾ പകുതിയായി വെട്ടിക്കുറയ്ക്കാൻ യുകെ സർക്കാർ തീരുമാനിച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള നികുതിരഹിത സ്റ്റീൽ ഇറക്കുമതി ക്വാട്ടയിൽ 51 ശതമാനത്തിന്റെ കുറവാണ് യുകെ വരുത്തുന്നത്. ജൂലൈ ഒന്ന് മുതൽ പുതിയ ‘സേഫ്ഗാർഡ്’ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. സമാനമായ ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയനും (ഇ.യു) ഇതേ ദിവസം മുതൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുവിപണികളും തമ്മിലുള്ള പരസ്പര നികുതിരഹിത വ്യാപാരം നിലനിർത്തിക്കൊണ്ട് ഒരേ രീതിയിലുള്ള നയം നടപ്പാക്കാൻ യുകെയും ഇ.യുവും ധാരണയിലെത്തിയത്. പുതിയ നിയമപ്രകാരം നികുതിരഹിത ക്വാട്ടയ്ക്ക് മുകളിൽ ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെ നികുതി ഉൽപ്പന്ന മൂല്യത്തിന്റെ 50 ശതമാനമായി ഇരട്ടിപ്പിക്കും. ഇതോടെ ഭാവിയിൽ 32 ലക്ഷം ടൺ സ്റ്റീൽ മാത്രമേ യുകെയിലേക്ക് നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ സാധിക്കൂ. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സ്റ്റീൽ ആയിരിക്കും.
ആഗോളതലത്തിലെ അമിത ഉൽപ്പാദനത്തിൽ നിന്ന് യുകെയിലെ സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കുന്നതിനൊപ്പം വിതരണ ശൃംഖലയിലുള്ള ബിസിനസുകൾക്ക് കൃത്യമായ ഉറപ്പ് നൽകാനുമാണ് ഈ നടപടിയെന്ന് യുകെ ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വ്യവസായ മേഖലയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും 12 മാസത്തിന് ശേഷം ഈ നടപടി പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രാദേശികമായി ബദൽ മാർഗ്ഗങ്ങളില്ലാത്ത 11 പ്രത്യേക തരം സ്റ്റീൽ ഉൽപ്പന്നങ്ങളെ ഈ പുതിയ നികുതി നിയന്ത്രണങ്ങളിൽ നിന്ന് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ, യുകെയുടെ ഈ ക്വാട്ട നിയന്ത്രണങ്ങൾ പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ ടാറ്റാ സ്റ്റീലിന്റെ പ്രതികരണം.

