ന്യൂഡൽഹി: രാജ്യം കൂടുതൽ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ നിശ്ചയദാർഢ്യം കൂടുതൽ ശക്തമാകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കീ ബാത്തിലൂടെ’ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സി -295 (C-295) വിമാനം ഈ മാസം അതിന്റെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയ വിവരം അദ്ദേഹം രാജ്യവുമായി പങ്കുവെച്ചു.
ഇത്തരത്തിലുള്ള നാൽപ്പത് വിമാനങ്ങളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇത് രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് വലിയൊരു നേട്ടമാണെന്നും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഈ പദ്ധതി പുതിയൊരു കരുത്തും വിപണിയും സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിനൊപ്പം തന്നെ രാജ്യത്തെ സർവകലാശാലകളുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ആധുനിക സാങ്കേതികവിദ്യകളെയും ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെയും ഒന്നിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാൻ സർവകലാശാലകൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പാരമ്പര്യവും ആധുനികതയും ചേർന്നുള്ള ഇത്തരം മുന്നേറ്റങ്ങൾ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ വേഗത നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

