സുൽത്താൻബത്തേരി: വയനാട് സുൽത്താൻബത്തേരി നെൻമേനിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വീടിന്റെ മുറ്റത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ടെത്തിയത് കടുവയുടേത് തന്നെയാണെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലയിൽ കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചീരാൽ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ദൈനംദിന ജീവിതത്തെയും കർഷകരുടെ ഉപജീവനത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

