ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ 

ഇസ്ലാമാബാദ്: സിന്ധു നദി ജലകരാറിനെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നു. പാകിസ്ഥാന്റെ ജലാവകാശത്തിന്മേൽ കൈവെക്കാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റുമെന്ന്” പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് ഭീഷണിപ്പെടുത്തി.

2025-ൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് പിന്നാലെ, സിന്ധു നദി ജലകരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പാക് മന്ത്രിയുടെ രൂക്ഷമായ പ്രതികരണം. ഇന്ത്യ പാകിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടയാൻ ശ്രമിക്കുകയാണെന്നും, ഇത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മാലിക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പാകിസ്ഥാനിലെ 40 മുതൽ 50 ശതമാനം വരെ ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞങ്ങളുടെ ജലാവകാശത്തിന്മേൽ ആരെങ്കിലും കൈവെച്ചാൽ ആ കൈകൾ ഞങ്ങൾ വെട്ടിമാറ്റുമെന്ന് മുൻപും തെളിയിച്ചിട്ടുള്ളതാണ്,” എന്ന് പറഞ്ഞ മന്ത്രി, ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്തുമെന്നും അറിയിച്ചു. താഴത്തെ തടങ്ങളിലുള്ളവർക്ക് വെള്ളത്തിനുള്ള അവകാശമുണ്ടോ എന്ന് ലോകത്തിന് മുന്നിൽ ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *