പ്രധാനമന്ത്രിയുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തി; ഏണസ്റ്റ് ആൻഡ് യങ്ങ് ജീവനക്കാരനെ പുറത്താക്കി

സിഡ്നി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ബാങ്കിംഗ് വിവരങ്ങൾ അനധികൃതമായി ആക്സസ് ചെയ്തെന്ന പരാതിയിൽ ഏണസ്റ്റ് ആൻഡ് യങ്ങ് (Ernst & Young) ഓഡിറ്റിംഗ് സ്ഥാപനം ഒരു ജീവനക്കാരനെ പിരിച്ചുവിട്ടു. കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുമ്പോഴാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് പോൾ ഇസ്സ (21), ഫിലിപ്പ് ഇസ്സ (25) എന്നിവർക്കെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. അനധികൃതമായി നിയന്ത്രിത ഡാറ്റ ആക്സസ് ചെയ്തതിനും വ്യക്തിഗത വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് പോൾ ഇസ്സയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അനധികൃത ആക്‌സസിന് സൗകര്യമൊരുക്കിയതിനാണ് ഫിലിപ്പ് ഇസ്സയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. ഏണസ്റ്റ് ആൻഡ് യങ്ങ് ജീവനക്കാരൻ കോമൺവെൽത്ത് ബാങ്കിൽ ഡെപ്യൂട്ടേഷനിൽ ആയിരുന്നപ്പോഴാണ് ഈ സുരക്ഷാ വീഴ്ച ഉണ്ടായതെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് വ്യക്തമാക്കി.

മേയ് ആറിന് കേസെടുക്കപ്പെട്ട ഇവർ ചൊവ്വാഴ്ച സിഡ്നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിൽ ഹാജരായി. ഓഗസ്റ്റ് 25-ന് വീണ്ടും കോടതിയിൽ ഹാജരാകുന്നത് വരെ ഇരുവർക്കും ജാമ്യം അനുവദിച്ചു. ഈ വിഷയം അതീവ ഗൗരവകരമാണെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഓസ്‌ട്രേലിയൻ ട്രഷറർ ജിം ചാൽമേഴ്‌സ് പ്രതികരിച്ചു. ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *