കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ഇന്ന് വീണ്ടും തെരച്ചിൽ തുടരും. അപകടത്തിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി ബിക്രം സിങ് റാണയെ കണ്ടെത്താനാണ് ഇനി രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.
വെള്ളിയാഴ്ച മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെയായി ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. നിർമാണ കമ്പനിയിലെ സർവേയറായിരുന്ന രാഗേഷ് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ച ഏഴാമത്തെ ആളാണ്.
അപകടസ്ഥലത്ത് മണ്ണ് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. കാലിക്കറ്റ് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ജൂഡ് ഇമ്മാനുവൽ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
മണ്ണ് നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക സഹായം ജില്ലാ കളക്ടർ തേടിയതിനെ തുടർന്നാണ് സമിതി രൂപവത്കരിച്ചത്. വിദഗ്ധർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുകയും ചെയ്യും.

