ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന ഓർമ്മ വേണം, വഴിനടക്കാൻ സമ്മതിക്കില്ല”; വനംവകുപ്പിനെതിരെ പരസ്യ ഭീഷണിയുമായി എം.എം. മണി

ഇടുക്കി: കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എം.എം. മണി രംഗത്ത്. സി.പി.എം. നഗരംപാറ ഓഫീസിലേക്ക് പാർട്ടി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഉദ്യോഗസ്ഥരുടെ വഴിനടക്കൽ പോലും തടസ്സപ്പെടുത്തുമെന്ന രീതിയിലുള്ള മണിയുടെ വിവാദ പ്രസ്താവന.

മര്യാദകേട് കാണിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ എങ്ങനെയാണ് നേരിടേണ്ടതെന്നും കൈകാര്യം ചെയ്യേണ്ടതെന്നും തങ്ങൾക്ക് നന്നായി അറിയാമെന്നും, അത്തരത്തിലുള്ള ഉദ്യോഗസ്ഥർക്ക് വരും ദിവസങ്ങളിൽ വഴിയേ നടക്കാൻ കഴിയില്ലെന്നുമാണ് എം.എം. മണി പരസ്യമായി വെല്ലുവിളിച്ചത്. അത്തരം ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താൻ പ്രത്യേകം പറയേണ്ടതില്ലല്ലോ എന്ന് ചോദിച്ച മണി, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം എപ്പോഴും ഓർമ്മ വേണമെന്നും തങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് കരുതിയല്ല പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ഇപ്പോൾ ജനങ്ങൾ താമസിക്കുന്ന സ്ഥലം 150 വർഷങ്ങൾക്ക് മുൻപ് വനമായിരുന്നു എന്ന് കാണിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന വാദങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് എം.എം. മണി വ്യക്തമാക്കി. സ്വന്തം മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ, പുഴയോരത്തോ അല്ലെങ്കിൽ അവർ താമസിക്കുന്നിടത്തോ ഉദ്യോഗസ്ഥർ അധികാരം കാണിച്ച് പിടിച്ചുകയറാൻ വന്നാൽ ജനങ്ങളെ അണിനിരത്തി അവരെ അവിടെവെച്ച് തന്നെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരമൊരു കടുത്ത സാഹചര്യം ഉണ്ടായാൽ പിന്നെ നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമുണ്ടാകില്ലെന്നും, അതുകൊണ്ട് അങ്ങനെയൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും അദ്ദേഹം വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും വെറുതെ ‘ഉമ്മാക്കി’ കാട്ടി തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും മണി പ്രസംഗത്തിനിടെ പരിഹസിച്ചു. തങ്ങളെ അടിച്ചാൽ തിരിച്ചു ചോദിക്കുമെന്ന വ്യക്തമായ നിലപാടാണ് തങ്ങൾക്കുള്ളതെന്നും മാധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് മാത്രമാണ് ഇതിനപ്പുറം കാര്യങ്ങൾ കടത്തി പറയാത്തതെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യമായ പണികൾക്ക് മുതിരരുതെന്നും കർഷകരെ ഉപദ്രവിക്കുന്ന ഇത്തരം നീക്കങ്ങളാണ് തുടരുന്നതെങ്കിൽ ആളുകളെ മുഴുവൻ കൂട്ടിയൊന്നിച്ച് സെക്രട്ടേറിയറ്റിലേക്ക് വരാൻ തങ്ങൾ മടിക്കില്ലെന്നും പറഞ്ഞാണ് എം.എം. മണി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *