ഇടുക്കി: മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിൽ പോകാൻ വാഹനം കാത്തുനിന്ന എട്ടു വയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. പള്ളനാട് സ്വദേശിയായ കാർത്തികിനാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കാർത്തികിനെ അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടുപോത്ത് പ്രദേശത്തെ രണ്ട് വാഹനങ്ങളും തകർത്തു.
ആക്രമണത്തിന് പിന്നാലെ വന്യമൃഗശല്യം രൂക്ഷമായ പള്ളനാട്ടിൽ നാട്ടുകാർ സംഘടിച്ച് മൂന്നാർ-മറയൂർ സംസ്ഥാന പാത ഉപരോധിച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയായ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുട്ടിയുടെ ചികിത്സ ഉറപ്പാക്കുമെന്നും, കാട്ടുപോത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക വാച്ചറെ നിയമിക്കുമെന്നും ഉറപ്പുനൽകിയതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിച്ചത്.

