കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിലെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും വ്യാപിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി. സിഎംആർഎൽ ഉടമ ശശിധരൻ കർത്ത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ദിശ മുഖ്യമന്ത്രിയിലേക്കും നീണ്ടതെന്ന് ഇഡി അറിയിച്ചു.
ശശിധരൻ കർത്തയുടെ മൊഴിപ്രകാരം, മുഖ്യമന്ത്രിയുമായുള്ള ബന്ധം പരിഗണിച്ചാണ് ടി. വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പ്രതിമാസ തുക നൽകിയതെന്നാണ് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഈ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പശ്ചാത്തലവും സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
അതേസമയം, തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടക്കുന്നതെന്നും മാസപ്പടി കേസ് എങ്ങനെയെങ്കിലും തന്നെ ബന്ധിപ്പിക്കാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

