തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലുണ്ടായ മഴക്കെടുതികളിൽ ഇതുവരെ ഏഴ് പേർ മരിച്ചതായും ആറ് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം വിവിധ ജില്ലകളിൽ തുടരുകയാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. നദികൾ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും ചെയ്തു.
അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

