മെൽബൺ: ബഹുസാംസ്കാരിക സമൂഹവുമായുള്ള സമ്പർക്കവും തൊഴിൽ അനുഭവങ്ങളുമാണ് തന്നിലെ വംശീയ അധിക്ഷേപ ആശയങ്ങളെയും നവ-നാസി പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യത്തെയും ഇല്ലാതാക്കിയതെന്ന് മുൻ സ്കിൻഹെഡ് (Skinhead) അംഗത്തിന്റെ തുറന്നുപറച്ചിൽ. ഓസ്ട്രേലിയയിൽ ജൂതവിരുദ്ധതയും സാമുദായിക ഐക്യവും സംബന്ധിച്ച് പഠിക്കുന്ന റോയൽ കമ്മീഷന് മുന്നിലാണ് പേര് വെളിപ്പെടുത്താത്ത സാക്ഷി തന്റെ മുൻകാല അനുഭവങ്ങൾ വ്യക്തമാക്കിയത്.
ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ മകനായി വളർന്ന സാഹചര്യവും ഡിഫൻസ് ഫോഴ്സിൽ സേവനമനുഷ്ഠിക്കവേ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വ്യക്തിയുമായുണ്ടായ തർക്കങ്ങളുമാണ് തന്നെ തീവ്രവലതുപക്ഷ വംശീയ ആശയങ്ങളിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പിന്നീട് പൊതുസമൂഹത്തിലും വിവിധ തൊഴിലിടങ്ങളിലും ജോലി ചെയ്യവേ വ്യത്യസ്ത വംശങ്ങളിൽപ്പെട്ട ആളുകളുമായി ഇടപഴകാൻ അവസരമുണ്ടായി.
കടുത്ത വംശീയ ആശയങ്ങൾ വച്ചുപുലർത്തിയിരുന്ന തീവ്ര ഗ്രൂപ്പുകൾ വാഗ്ദാനം ചെയ്ത സാഹോദര്യത്തേക്കാൾ വലിയ പിന്തുണയാണ് ഈ സാമുദായിക സൗഹൃദങ്ങളിൽ നിന്നും തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് നവ-നാസി ആശയങ്ങൾ വെറും അസത്യങ്ങളാണെന്ന് ബോധ്യപ്പെടുകയും 2013-ഓടെ ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് പൂർണമായി പിന്മാറുകയും ചെയ്തത്. ചെറുപ്പകാലത്തുതന്നെ മറ്റ് സംസ്കാരങ്ങളെ അടുത്തറിയാനും അവരുമായി സഹകരിക്കാനുമുള്ള അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ താൻ ഈ വഴിതിരിവിലേക്ക് എത്തുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രൊസീഡിംഗ്സുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ റോയൽ കമ്മീഷൻ അധ്യക്ഷ വെർജീനിയ ബെൽ കടുത്ത അമർഷം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന വിചാരണയ്ക്ക് പിന്നാലെ കമ്മീഷനു മുന്നിൽ ഹാജരായ അഭിഭാഷകയ്ക്ക് നേരെ ഉണ്ടായ ഇസ്ലാമോഫോബിക് ഇ-മെയിൽ സന്ദേശങ്ങളെ അവർ രൂക്ഷമായി വിമർശിച്ചു. ഓസ്ട്രേലിയ പാലസ്തീൻ അഡ്വക്കസി നെറ്റ്‌വർക്കിന് (APAN) വേണ്ടി ഹാജരായ രഗ്നി മാഥുർ എസ്.സി ചോദിച്ച ചില ചോദ്യങ്ങൾ ജൂതവിരുദ്ധ അന്വേഷണത്തിന്റെ ദിശ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങളിലാണ് കമ്മീഷൻ കടുത്ത നിലപാട് വ്യക്തമാക്കിയത്.

