ഗാസ സിറ്റി: ഗാസയിൽ നടത്തിയ രഹസ്യ സൈനിക നീക്കത്തിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവിയെ പിടികൂടിയതായി ഇസ്രയേൽ. മുഈൻ അൽ-അറബീദ് എന്നയാളെയാണ് ഇസ്രയേൽ സൈന്യവും ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസിയും ചേർന്ന് പിടികൂടിയതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേൽ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു.
ഗാസ സിറ്റിയിലെ ഇയാളുടെ താമസസ്ഥലത്തിന് സമീപമാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു. 2023 ഒക്ടോബർ 7-ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ബന്ദികളാക്കിയവരെ ഒളിപ്പിക്കാനും മാറ്റിപ്പാർപ്പിക്കാനും അൽ-അറബീദ് സഹായിച്ചെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഗാസയുടെ വടക്കൻ മേഖലയിൽ ഹമാസിന്റെ നിയന്ത്രണം ശക്തിപ്പെടുത്താനും ഇസ്രയേൽ സൈനികർക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഇയാൾ പ്രവർത്തിച്ചുവെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു.
ഓപ്പറേഷനിടെ അൽ-അറബീദിന് പരിക്കേറ്റതായും ചോദ്യം ചെയ്യലിനായി ഇസ്രയേലിലേക്ക് മാറ്റിയതായും സൈന്യവും ഷിൻ ബെറ്റും അറിയിച്ചു. അതേസമയം, ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ ആഭ്യന്തര മന്ത്രാലയം ഇസ്രയേൽ ഉദ്യോഗസ്ഥനെ പിടികൂടിയതായി സ്ഥിരീകരിച്ചെങ്കിലും, ഇയാൾക്ക് ബന്ദികളുമായി ബന്ധമുണ്ടായിരുന്നെന്ന ഇസ്രയേൽ ആരോപണം നിഷേധിച്ചു. ഇയാളുടെ ഭാര്യ കൊല്ലപ്പെടുകയും ചില മക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് വൃത്തങ്ങൾ അറിയിച്ചു.
ഉദ്യോഗസ്ഥനെ പിടികൂടാനുള്ള നീക്കത്തിന് മുന്നോടിയായും അതിനിടയിലും പടിഞ്ഞാറൻ ഗാസ സിറ്റിയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടന്നു. പലസ്തീൻ ആരോഗ്യ-സിവിൽ ഡിഫൻസ് അധികൃതരുടെ കണക്കനുസരിച്ച് ആക്രമണങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടു; ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. മറ്റൊരു ആക്രമണത്തിൽ മധ്യ ഗാസയിലും രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
2025 ഒക്ടോബറിൽ നിലവിൽ വന്ന യുഎസ് പിന്തുണയുള്ള വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഗാസയിൽ ഇസ്രയേൽ സൈനിക നടപടികൾ തുടരുകയാണ്. ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ ലംഘിക്കുന്നതായി ആരോപിക്കുമ്പോൾ, ഹമാസ് വീണ്ടും സൈനിക ശേഷി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനാലാണ് നടപടികളെന്നാണ് ഇസ്രയേലിന്റെ നിലപാട്.

