ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ക്യാഷ് ഓൺ ഡെലിവറി (COD) പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കാൻ തീരുമാനിച്ചു. ആപ്പിലെ ബില്ലിൽ ‘പേ ഓൺ ഡെലിവറി ഫീ’ എന്ന പേരിലാണ് ഈ തുക ചേർക്കുന്നത്. ഓർഡർ തുകയ്ക്കും ലൊക്കേഷനും അനുസരിച്ച് 5 രൂപ മുതൽ 20 രൂപ വരെയാണ് അധിക നിരക്കായി ഈടാക്കുന്നത്. എന്നാൽ യുപിഐ അല്ലെങ്കിൽ കാർഡുകൾ വഴി ഓൺലൈനായി പണമടയ്ക്കുന്നവർക്ക് ഈ തുക ബാധകമല്ലെന്ന് കമ്പനി വ്യക്തമാക്കി.
നിലവിൽ ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസിനും പാക്കിംഗ് ചാർജുകൾക്കും പുറമെയാണ് പുതിയ സർവീസ് ചാർജ് കൂടി സൊമാറ്റോ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലാറ്റ്‌ഫോം ഫീസ് മുൻപ് കമ്പനി ഘട്ടംഘട്ടമായി ഉയർത്തിയിരുന്നു. രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് ഓർഡറുകൾ ലഭിക്കുന്ന സൊമാറ്റോയ്ക്ക് പുതിയ നീക്കത്തിലൂടെ വലിയൊരു തുക അധിക വരുമാനമായി ലഭിക്കും. അതേസമയം, പ്രധാന എതിരാളികളായ സ്വിഗ്ഗി നിലവിൽ ക്യാഷ് ഓൺ ഡെലിവറിക്ക് പ്രത്യേക നിരക്കുകൾ ഒന്നും ഈടാക്കുന്നില്ല.
ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഡെലിവറി സമയത്തെ പണമിടപാടുകളിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമാണ് പുതിയ മാറ്റമെന്നാണ് വിലയിരുത്തൽ. എന്നാൽ ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമേ അധിക നിരക്കുകൾ തുടർച്ചയായി വർദ്ധിക്കുന്നത് ഉപഭോക്താക്കളുടെ ബിൽ തുക ഉയരുന്നതിന് ഇടയാക്കുന്നുണ്ട്. ഫുഡ് ഡെലിവറി രംഗത്ത് മത്സരം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിൽ കമ്പനിയുടെ ഈ നീക്കം ഉപഭോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

