ന്യൂഡല്‍ഹി: ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട നിരവധി ദുരൂഹതകളുണ്ടെന്ന് അന്വേഷക സംഘം സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ഇവയെ മുന്‍നിര്‍ത്തി വഞ്ചന, വ്യജരേഖ ചമയ്ക്കല്‍ എന്നിങ്ങനെ രണ്ട് എഫ്ഐആറുകളാണ് സര്‍വകലാശാലയ്ക്കെതിരേ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം സര്‍വകലാശാലയുടെ ഓഖ്ല ഓഫീസ് സന്ദര്‍ശിച്ച് നോട്ടീസുകള്‍ നല്‍കിയിട്ടുമുണ്ട്. ഡോ. ഉമര്‍ നബിക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട പലരില്‍ നിന്നും പല തരത്തിലുള്ള സഹായങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
സര്‍വകലാശാലയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്നൊരു യുവാവിന്റെ സഹായത്തോടെ ഉമര്‍ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഗോയല്‍ അള്‍ട്രാ സൗണ്ട് സെന്ററിനു സമീപത്തായുള്ള ഈ മുറി വെറും പത്തു ദിവസത്തേക്കായിരുന്നു വാടകയ്ക്ക് എടുത്തിരുന്നത്. ഇതിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നു വ്യക്തമായിട്ടില്ല. സ്ഫോടനത്തിനു ശേഷം പൂട്ടിയിട്ടിരിക്കുന്ന മുറി നിലവില്‍ അന്വേഷണസംഘം സീല്‍ ചെയ്തിരിക്കുകയാണ്.
ഇതിനിടെ സ്ഫോടന സ്ഥലത്തു നിന്ന് സൈനികര്‍ മാത്രം ഉപയോഗിക്കുന്ന ഏതാനും തിരകള്‍ ലഭിച്ചതും കൂടുതല്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. അന്വേഷണം വഴി തെറ്റിക്കാന്‍ പിന്നീട് ആരെങ്കിലും കൊണ്ടുവന്നിട്ടതാണഓ ഇവയെന്നും സംശയിക്കുന്നു.

