അമരാവതി: സ്വാതന്ത്ര്യദിനത്തിൽ മൗണ്ട് എൽബ്രസിന്റെ കൊടുമുടിയിലെത്തി ദേശീയപതാക ഉയർത്തി ആന്ധ്രാപ്രദേശ് പോലീസ് സബ് ഇൻസ്പെക്ടർ വി. വെങ്കടേശ്വര റാവു. റഷ്യയിലെ 5,642 മീറ്റർ ഉയരമുള്ള എൽബ്രസ് യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായാണ് കണക്കാക്കപ്പെടുന്നത്.
ഏലൂരു റൂറൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വെങ്കടേശ്വര റാവു ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് കൊടുമുടിയിലെത്തിയത്. തുടർന്ന് 100 മീറ്റർ നീളമുള്ള ഇന്ത്യൻ ത്രിവർണ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു.
ഔദ്യോഗിക കർത്തവ്യത്തിനിടെ ജീവൻ നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണയ്ക്കായാണ് തന്റെ പർവതാരോഹണ നേട്ടം സമർപ്പിക്കുന്നതെന്ന് വെങ്കടേശ്വര റാവു അറിയിച്ചു. ദൗത്യത്തിന് മുന്നോടിയായി കഠിനമായ ശാരീരിക-മാനസിക പരിശീലനവും അദ്ദേഹം നടത്തിയിരുന്നു.
മുമ്പും നിരവധി പർവതശിഖരങ്ങൾ കീഴടക്കിയിട്ടുള്ള വെങ്കടേശ്വര റാവുവിന്റെ അടുത്ത വലിയ ലക്ഷ്യം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയാണ്.

