സമുദ്രസുരക്ഷ ശക്തമാക്കാൻ ഓക്കസ് സഖ്യം; അത്യാധുനിക അണ്ടർവാട്ടർ ഡ്രോണുകൾ വികസിപ്പിക്കുന്നു

സിംഗപ്പൂർ: കടലിനടിയിലെ വാർത്താവിനിമയ കേബിളുകളുടെയും പൈപ്പ്‌ലൈനുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി അത്യാധുനിക ‘അണ്ടർവാട്ടർ ഡ്രോൺ’ (UUV – Uncrewed Undersea Vehicle) സാങ്കേതികവിദ്യ വികസിപ്പിക്കാൻ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ രാജ്യങ്ങൾ തീരുമാനിച്ചു.

മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ പങ്കാളിത്ത സഖ്യമായ ‘ഓക്കസ്’ (AUKUS) പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.സിംഗപ്പൂരിൽ നടന്ന സുരക്ഷാ ഉച്ചകോടിയിലാണ് (ഷാംഗ്രി-ലാ ഡയലോഗ്) മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അടുത്ത വർഷത്തോടെ (2027) ഈ അത്യാധുനിക ഡ്രോണുകൾ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ആകെ ചെലവ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, യുകെ മാത്രം 150 മില്യൺ പൗണ്ട് (ഏകദേശം 201 മില്യൺ ഡോളർ) ഇതിനായി നീക്കിവെക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കി.സമുദ്രത്തിനടിയിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുക, നിരീക്ഷണം നടത്തുക, ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ആവശ്യമെങ്കിൽ ശത്രുക്കൾക്കെതിരെ ആക്രമണം നടത്തുക എന്നിവയാണ് ഈ ഡ്രോണുകളുടെ പ്രധാന ലക്ഷ്യങ്ങൾ.

ഇൻഡോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വർദ്ധിച്ചുവരുന്ന ഭീഷണികളെയും, സമുദ്രത്തിനടിയിലെ കേബിളുകൾ ലക്ഷ്യമിട്ടുള്ള റഷ്യൻ അട്ടിമറി നീക്കങ്ങളെയും പ്രതിരോധിക്കാൻ ഈ സഖ്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ചുകാലമായി യുകെക്ക് സമീപമുള്ള സമുദ്രമേഖലകളിൽ റഷ്യൻ കപ്പലുകളുടെ സാന്നിധ്യം 30 ശതമാനത്തോളം വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്.പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെയും ഹൈ നോർത്ത് മേഖലയിലെയും ഭീഷണികളെ ഒരേപോലെ നേരിടാൻ ഈ അണ്ടർവാട്ടർ ഡ്രോണുകളിലെ ആധുനിക സെൻസറുകളും ആയുധ സംവിധാനങ്ങളും തങ്ങളുടെ സൈന്യത്തെ പ്രാപ്തരാക്കുമെന്ന് മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *