ധാക്ക: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ചേർന്ന് രൂപീകരിച്ച മക്ക സംയുക്ത പ്രതിരോധ ഉടമ്പടിയിൽ ചേരാനുള്ള ക്ഷണം ലഭിച്ചാൽ അനുകൂലമായി പരിഗണിക്കുമെന്ന് ബംഗ്ലാദേശ്. പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഉടമ്പടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൻ കബീർ പറഞ്ഞു.
നാറ്റോയുടെ കൂട്ടായ പ്രതിരോധ തത്വത്തിന് സമാനമായി, ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് ഉടമ്പടിയുടെ പ്രധാന വ്യവസ്ഥ. മൂന്ന് രാജ്യങ്ങളും ഈ മാസം മക്കയിൽ കരാറിൽ ഒപ്പുവച്ചിരുന്നു.
എന്നാൽ ഉടമ്പടിയിൽ ചേരുന്നത് ബംഗ്ലാദേശിന്റെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. ഇന്ത്യയും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബംഗ്ലാദേശിന്റെ തീരുമാനം ഇതുവരെ അന്തിമമായിട്ടില്ല.

