ബർലിൻ: ജർമനിയിലെ ലൈപ്സിഗ് നഗരത്തിൽ തിരക്കേറിയ പ്രദേശത്ത് കാർ ഇടിച്ചുകയറിയ സംഭവത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഒരു കാർ അതിവേഗത്തിൽ ആളുകൾക്കിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ, 33 കാരനായ ജർമൻ പൗരനെ പൊലീസ് സ്ഥലത്തുതന്നെ അറസ്റ്റ് ചെയ്തു. ഇയാൾ പ്രതിരോധമില്ലാതെ കീഴടങ്ങിയതായും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഡ്രൈവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരിക്കാമെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്.

