അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ ലോംഗ്‍വ്യൂവിലുള്ള നിപ്പോൺ ഡയ്നാവേവ് പാക്കേജിങ് കമ്പനിയിലുണ്ടായ രാസടാങ്ക് തകർച്ചയിൽ ഒരാൾ മരിച്ചു. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഒൻപത് പേരെ കാണാതായതായും പ്രാദേശിക അധികൃതർ അറിയിച്ചു.
പേപ്പർ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന “വൈറ്റ് ലിക്കർ” എന്ന രാസവസ്തു നിറച്ച ടാങ്കാണ് ചൊവ്വാഴ്ച രാവിലെ തകർന്നത്. സോഡിയം ഹൈഡ്രോക്സൈഡും സോഡിയം സൾഫൈഡും അടങ്ങിയ അപകടകാരിയായ രാസമിശ്രിതമാണ് ടാങ്കിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് പൊള്ളലും ശ്വാസതടസ്സവും അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് 40-ലധികം അഗ്നിരക്ഷാസേനാംഗങ്ങളും ഹാസ്മാറ്റ് സംഘവും രക്ഷാപ്രവർത്തനം തുടരുകയാണ്. ടാങ്ക് ഇപ്പോഴും അസ്ഥിരാവസ്ഥയിലായതിനാൽ രക്ഷാപ്രവർത്തനം അപകടസാധ്യത നിറഞ്ഞതാണെന്ന് അധികൃതർ പറഞ്ഞു. പ്രദേശവാസികൾക്ക് ഉടൻ ഭീഷണിയില്ലെങ്കിലും ആളുകൾ പ്രദേശത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

