തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിൽ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ചെന്നിത്തല തന്റെ നിലപാട് കടുപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി അവഗണന സഹിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധിയെ അദ്ദേഹം നേരിട്ട് അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാഞ്ഞതിലും സതീശന്റെ പേര് വന്നതിലും ചെന്നിത്തല പക്ഷത്തിന് വലിയ വിയോജിപ്പുണ്ട്. തന്റെ രാഷ്ട്രീയ പാരമ്പര്യവും സീനിയോറിറ്റിയും അവഗണിച്ചു എന്ന വികാരമാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിന്റെ തുടർച്ചയായി, തന്റെ ഔദ്യോഗിക പദവികളിൽ നിന്നുള്ള രാജിക്കത്ത് തയ്യാറാക്കാൻ അദ്ദേഹം ഓഫീസിന് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.
ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളില്‍ തന്റെ നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയതായാണ് സൂചന. യു.ഡി.എഫിന്റെ വലിയ വിജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ഈ ഭിന്നത ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ചെന്നിത്തല കടുത്ത നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. വരും മണിക്കൂറുകളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നീക്കങ്ങള്‍ ഉണ്ടായേക്കാം.

