ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ടു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം പൂനെയിൽ ആരംഭിച്ചതായി സംഘടന അറിയിച്ചു.
സംഘടനയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ, വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾ മൂലം ഒരു കോടിയിലേറെ വിദ്യാർഥികൾക്ക് അനീതി നേരിട്ടെന്നും ഇതിന് രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണെന്നും ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കാത്ത പക്ഷം ജൂൺ 20 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൂനെ, ലഖ്നൗ, അമൃത്‌സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിജെപി അറിയിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുജനങ്ങളും പ്രക്ഷോഭത്തിൽ പങ്കെടുക്കണമെന്ന് സംഘടന ആഹ്വാനം ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച അഭിജീത് ദിപ്കെ, അത് കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി പറഞ്ഞു.

