ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും ഉൾപ്പെടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി ആരോപിക്കപ്പെടുന്ന ഒൻപത് പേരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയും മുംബൈ അധോലോക ശൃംഖലയുമായും ബന്ധമുള്ള സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഏകോപിത നടപടിയിലാണ് അറസ്റ്റ്. ഡൽഹിയിലെയും മുംബൈയിലെയും പ്രധാന സർക്കാർ സ്ഥാപനങ്ങൾ, സുരക്ഷാസേനാ കേന്ദ്രങ്ങൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ നിന്ന് ഗ്ലോക്ക് പിസ്റ്റളുകൾ, 25 വെടിയുണ്ടകൾ, പാകിസ്താൻ ഓർഡിനൻസ് ഫാക്ടറിയിൽ നിർമിച്ച നാല് ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തതായി സ്പെഷ്യൽ സെൽ അറിയിച്ചു. പിന്നീട് ദേശീയ സുരക്ഷാ ഗാർഡിന്റെ (എൻഎസ്ജി) സഹായത്തോടെ ഗ്രനേഡുകൾ നിർവീര്യമാക്കി.
അന്വേഷണത്തിൽ പ്രതികൾ ഐഎസ്ഐയുമായി ബന്ധപ്പെട്ട ശൃംഖലകളുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. മുംബൈയിലെ പാലങ്ങൾ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലും ഡൽഹിയിലെ സർക്കാർ കെട്ടിടങ്ങൾ, സുരക്ഷാ സംവിധാനങ്ങളുള്ള പ്രദേശങ്ങൾ, ജനത്തിരക്കേറിയ മേഖലകൾ എന്നിവിടങ്ങളിലും സംഘം നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.
ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ. കേസിൽ അധോലോക നേതാക്കളുമായുള്ള ബന്ധം, ധനസ്രോതസുകൾ, വിദേശ ഹാൻഡ്ലർമാരുടെ പങ്ക് എന്നിവ ഉൾപ്പെടെ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ അറസ്റ്റ് രാജ്യത്തെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടിരുന്ന ഒരു ഭീകര ഗൂഢാലോചന തകർക്കുന്നതിൽ നിർണായക നേട്ടമാണെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.

