ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിൽ വെള്ളിയാഴ്ച നടന്ന ചർച്ച അവസാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവരും സി.ജെ.പി. പ്രതിനിധികളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സി.ജെ.പി. ഉന്നയിച്ച പ്രധാന ആവശ്യങ്ങളായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു. ആവശ്യങ്ങൾ സർക്കാർ പരിശോധിച്ച് ശനിയാഴ്ച മറുപടി അറിയിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
ചർച്ച സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരപരിപാടികൾ തുടരുമെന്ന് സി.ജെ.പി. നേതാക്കൾ അറിയിച്ചു.

