മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി. എല്ലിന്റെ തേയ്മാനവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) എന്ന വയോധികയുടെ കാലിലെ പ്രധാന രക്തക്കുഴലിലെ (ഞരമ്പ്) മുറിഞ്ഞതായാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തെത്തുടർന്ന് നില വഷളായ വയോധികയെ തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കടുത്ത കാലുവേദനയെ തുടർന്നാണ് വയോധികയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 12-നായിരുന്നു ഇവിടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ, അന്നു രാത്രി എട്ടരയോടെ തന്നെ രോഗിയുടെ കാലിന്റെ നിറം മാറുകയും കടുത്ത വേദനയും തണുപ്പും അനുഭവപ്പെടുകയും ചെയ്തു. ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ അറിയിച്ചതിനെത്തുടർന്ന്, അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് വയോധികയുടെ കാലിലെ രക്തക്കുഴലുകളിൽ ഒന്നിലേറെ ഞരമ്പുകൾ ശസ്ത്രക്രിയയ്ക്കിടെ മുറിഞ്ഞുപോയതായി കണ്ടെത്തിയത്. ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് കാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായി നിലച്ചതാണ് കാലിന്റെ നിറം മാറാനും നില വഷളാകാനും കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അഞ്ചോളം അടിയന്തര ശസ്ത്രക്രിയകൾ കൂടി ഇവർക്ക് ചെയ്യേണ്ടി വന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ചികിത്സയ്ക്കായി ഇതിനോടകം രണ്ട് ലക്ഷത്തോളം രൂപ ചിലവായതായും വയോധികയുടെ കാലിന്റെ ചലനശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണെന്നും ബന്ധുക്കൾ പറയുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ കുടുംബം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഒ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

