അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് നാളെ ആരംഭിക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പായ ഇത് ജൂലൈ 19-ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ടൂർണമെന്റിലെ എല്ലാ 104 മത്സരങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമായ സീ5 (ZEE5) വഴി തത്സമയം കാണാനാകും.
ഫിഫ ലോകകപ്പിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ സീ സ്വന്തമാക്കിയിട്ടുണ്ട്. മത്സരങ്ങൾ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ വിവിധ ഭാഷകളിൽ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. ലോകകപ്പിനോടനുബന്ധിച്ച് വൻ പ്രേക്ഷക പ്രവാഹം കൈകാര്യം ചെയ്യുന്നതിനായി സീ5യുടെ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തിയതോടൊപ്പം പൈറസിക്കെതിരായ പ്രത്യേക നിയമപരമായ സംരക്ഷണ നടപടികളും സീ എന്റർടെയ്ൻമെന്റ് സ്വീകരിച്ചിട്ടുണ്ട്.
ടൂർണമെന്റിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കാൻ സീ എന്റർടെയ്ൻമെന്റ് ഫിഫയുമായി കരാർ ഒപ്പുവെച്ചിരുന്നു. 2026, 2030 ലോകകപ്പുകൾ ഉൾപ്പെടെ നിരവധി ഫിഫ ടൂർണമെന്റുകളുടെ സംപ്രേഷണാവകാശവും കരാറിന്റെ ഭാഗമാണ്. 48 ടീമുകൾ പങ്കെടുക്കുന്നതിനാൽ മുൻ ലോകകപ്പുകളേക്കാൾ കൂടുതൽ മത്സരങ്ങളും പുതിയ ഫോർമാറ്റും 2026 പതിപ്പിന്റെ പ്രത്യേകതയായിരിക്കും.

