ന്യൂഡൽഹി: ഭാരതവും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക പദ്ധതികൾ ചർച്ച ചെയ്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള എണ്ണ പൈപ്പ് ലൈൻ ലിങ്ക്, ട്രിങ്കോമാലി എനർജി ഹബ്ബ് പ്രോജക്റ്റ് എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന നിർദ്ദേശങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ഉയർന്നുവന്നത്.
ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമ പരിഗണന’ (Neighbourhood First) എന്ന നയത്തിന്റെ ആവർത്തനമാണ് ഈ ചർച്ചകളെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഊർജ്ജ മേഖലയിലെ സഹകരണത്തിന് പുറമെ, ഭവന നിർമ്മാണ പദ്ധതികൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും നേതാക്കൾ അവലോകനം ചെയ്തു. മേഖലയിലെ സുരക്ഷയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള സഹകരണം തുടരാൻ ഇരുരാജ്യങ്ങളും ചർച്ചയിൽ ധാരണയിലെത്തി.

