സിഡ്നി: ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ നേരിട്ട് ബാധിക്കുന്ന സുപ്രധാന തീരുമാനമായി, ഇന്ത്യൻ പാസ്‌പോർട്ട്, വീസ, ഒസിഐ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ ജൂലൈ 1 മുതൽ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം ഇന്ത്യൻ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങളിലൂടെയുള്ള അപേക്ഷാ നടപടികളാണ് നിലവിൽ നിർത്തിയിരിക്കുന്നത്. ഈ തീരുമാനത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നവർക്കും പാസ്‌പോർട്ട് പുതുക്കൽ, പുതിയ പാസ്‌പോർട്ട് അപേക്ഷ, ഒസിഐ കാർഡ്, ജനന-വിവാഹ റജിസ്ട്രേഷൻ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമായവർക്കും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.
സിഡ്നി, മെൽബൺ, ബ്രിസ്ബേൻ, പെർത്ത്, കാൻബറ, അഡ്‌ലെയ്ഡ് എന്നിവിടങ്ങളിലെ ഇന്ത്യൻ വംശജർ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്കൂൾ അവധിക്കാലത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്ന കുടുംബങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കായി രേഖകൾ പുതുക്കേണ്ടവർക്കും ഈ സേവനതടസം തിരിച്ചടിയായേക്കും.
അതേസമയം, അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവർ ഹൈ കമ്മിഷന്റെയും ഓസ്ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെയും ഔദ്യോഗിക നിർദേശങ്ങൾ പിന്തുടരണമെന്ന് അധികൃതർ അറിയിച്ചു. ജീവൻരക്ഷാ ആവശ്യങ്ങൾ, മരണം, ഗുരുതര രോഗാവസ്ഥ, അടിയന്തര യാത്ര തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകാമെന്നും സൂചനയുണ്ട്.
സേവനങ്ങൾ നിർത്തിവച്ചതിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഇതുവരെ വിശദമായ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. എന്നാൽ പുതിയ സേവന ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിന്റെയും ഭരണപരമായ നടപടിക്രമങ്ങളുടെയും ഭാഗമായിരിക്കാമെന്നാണ് വിലയിരുത്തൽ. ഓസ്ട്രേലിയയിലെ ഏകദേശം ഒരു ദശലക്ഷത്തോളം ഇന്ത്യൻ വംശജരെ ഈ തീരുമാനം ബാധിക്കാനിടയുണ്ട്. യാത്രാ ഏജൻസികൾ, വിദ്യാർഥികൾ, തൊഴിലാളികൾ, സ്ഥിരതാമസക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
സേവനങ്ങൾ പുനരാരംഭിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യൻ നയതന്ത്ര മിഷനുകൾ പുതിയ അറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ. യാത്രാ പദ്ധതികൾ തയാറാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഇന്ത്യൻ മിഷനുകളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുകയും അടിയന്തര സേവനങ്ങൾ ആവശ്യമെങ്കിൽ മുൻകൂട്ടി ബന്ധപ്പെടുകയും ചെയ്യുക

