തെഹ്റാൻ: യുദ്ധാവസാനത്തിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇറാൻ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ മുഖേന ലഭിച്ച നിർദേശങ്ങളാണ് നിലവിൽ വിലയിരുത്തുന്നതെന്നും അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും ഇറാൻ വക്താവ് പറഞ്ഞു
അമേരിക്കയും ഇറാനും തമ്മിൽ ഒരു ധാരണാപത്രത്തിന്റെ രൂപരേഖയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വ്യാപാര കപ്പലുകൾക്കായി വീണ്ടും തുറക്കുക, തുടർന്ന് ആണവ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് നിർദേശങ്ങളിലുള്ളത്.
ഇറാന്റെ ആണവ പദ്ധതിയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഉപരോധങ്ങൾ പിൻവലിക്കാനും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കാനും ടെഹ്റാൻ ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രധാന വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായഭിന്നത തുടരുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ ധാരണയിലേക്ക് എത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രതികരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മികച്ച ചർച്ചകൾ നടന്നുവെന്നും ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥ കുറയ്ക്കാനും ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാനും ഈ ചർച്ചകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

