തെഹ്റാൻ: അമേരിക്കയുമായി ഒരു കരാറിൽ എത്താൻ തയാറാണെന്ന് ഇറാൻ അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കുറയ്ക്കുന്നതിനും സമുദ്ര ഗതാഗതം സാധാരണ നിലയിലാക്കുന്നതിനുമായി പുതിയ നിർദ്ദേശം ഇറാൻ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധാവസ്ഥ അവസാനിപ്പിക്കുന്നതിനുമായി അമേരിക്കയോട് നിർദ്ദേശം നൽകിയതായി അറിയുന്നു. എന്നാൽ ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് നടത്താമെന്ന നിലപാടിലാണ് ഇറാൻ.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകൾ ഫലപ്രദമാകാതെ പോയ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയമായ ആണവ പരിപാടി ചർച്ചയിൽ നിന്ന് താൽക്കാലികമായി മാറ്റിവെച്ച് വേഗത്തിൽ ഒരു ധാരണയിലെത്താനാണ് ഇറാന്റെ ശ്രമം.
അതേസമയം, ഇറാന്റെ നിർദ്ദേശത്തെ അമേരിക്ക സൂക്ഷ്മമായി വിലയിരുത്തുന്നുവെന്നും, ആണവായുധ വികസനം പൂർണ്ണമായി നിർത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിലും, പുതിയ കരാർ സാധ്യതകൾ തുറക്കുന്നതായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.

