ജയ്പുർ: രാജസ്ഥാനിലെ അജ്മീറിലുള്ള അതീവസുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കൊടുംക്രിമിനൽ ജഗൻ ഗുർജാർ കൊല്ലപ്പെട്ടു. സഹതടവുകാരന്റെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, ജഗൻ ഗുർജാറിന്റെ സഹതടവുകാരനായ വിഷ്ണു ടവൽ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. ഇരുവരും ഒരേ സെല്ലിലായിരുന്നു പാർപ്പിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു.
ഈ വർഷം മാർച്ചിലാണ് ജഗൻ ഗുർജാറിനെ അജ്മീർ ജയിലിലേക്ക് മാറ്റിയത്. രാജസ്ഥാനിലെ ധോൽപുർ സ്വദേശിയായ ജഗനെതിരെ കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നൂറിലധികം ക്രിമിനൽ കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നു.

