കോട്ടയം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചരിത്രത്തിലാദ്യമായി ഒരു സീറ്റും നേടാനാകാതെ സമ്പൂർണ തോൽവി ഏറ്റുവാങ്ങി. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉൾപ്പെടെ മത്സരിച്ച എല്ലാ 12 മണ്ഡലങ്ങളിലും സ്ഥാനാർഥികൾ പരാജയപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിൽ മത്സരിച്ച് അഞ്ചിടങ്ങളിൽ വിജയിച്ച പാർട്ടിക്കാണ് ഇത്തവണ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ യുഡിഎഫ് സ്ഥാനാർത്ഥിയോട് 23,822 വോട്ടിന് പരാജയപ്പെട്ടു. പാലായിൽ ജോസ് കെ. മാണിയും ചെറിയ ഭൂരിപക്ഷത്തിൽ തോൽവി ഏറ്റുവാങ്ങി.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, റാന്നി തുടങ്ങിയ മണ്ഡലങ്ങളിലടക്കം പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂർ, ചാലക്കുടി, ഇരിക്കൂർ എന്നിവിടങ്ങളിലും പരാജയമാണ് ഉണ്ടായത്.
മധ്യകേരളത്തിലെ നിർണായക ശക്തിയായി പരിഗണിക്കപ്പെട്ടിരുന്ന കേരള കോൺഗ്രസ് (എം)യ്ക്ക് ഉണ്ടായ ഈ തിരിച്ചടി പാർട്ടിയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

