ലേബർ പാർട്ടിയുടേത് വെള്ളക്കൊടി വീശൽ; രൂക്ഷ വിമർശനവുമായി മാറ്റ് കാനവൻ

കാൻബറ: ഓസ്‌ട്രേലിയൻ ഫെഡറൽ ബജറ്റിന് പിന്നാലെ ലേബർ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി നാഷണൽസ് പാർട്ടി നേതാവ് മാറ്റ് കാനവൻ. സെനറ്റിൽ നടത്തിയ ബജറ്റ് മറുപടി പ്രസംഗത്തിലാണ് ലേബർ പാർട്ടി ഓസ്‌ട്രേലിയയെ കൈവിട്ടുവെന്നും പരാജയം സമ്മതിച്ച് വെള്ളക്കൊടി വീശിയെന്നും അദ്ദേഹം ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ആഗസ് ടെയ്‌ലറുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു കാനവന്റെ പ്രതികരണം.

ആഗസ് ടെയ്‌ലർ മുന്നോട്ടുവെച്ച ‘ഫ്യൂച്ചർ ജനറേഷൻ ഫണ്ട്’ പോലുള്ള വാഗ്ദാനങ്ങൾ കാനവനും ആവർത്തിച്ചു. എന്നാൽ കാലാവസ്ഥാ ലക്ഷ്യങ്ങൾ ഉപേക്ഷിക്കണമെന്നും ഖനന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ ആളുകളെ നഗരങ്ങളിൽ നിന്ന് പ്രാദേശിക മേഖലകളിലേക്ക് (Regions) എത്തിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

നെഗറ്റീവ് ഗിയറിംഗ്, ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഡിസ്‌കൗണ്ട് എന്നിവ നിർത്തലാക്കാനുള്ള ലേബർ സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം ശക്തമായി എതിർത്തു. ഈ നികുതി വർദ്ധനവുകൾ ഓസ്‌ട്രേലിയക്കാരെ ആശയക്കുഴപ്പത്തിലാക്കുമെന്നും കഠിനാധ്വാനം ചെയ്യാനുള്ള ജനങ്ങളുടെ താൽപ്പര്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ഓസ്‌ട്രേലിയയിൽ വിലക്കയറ്റം രൂക്ഷമാകുകയും വേതനം കുറയുകയുമാണെന്ന് കാനവൻ ആരോപിച്ചു. ഇതിനിടയിൽ ലേബർ അവതരിപ്പിച്ച ബജറ്റ് പ്രായോഗികമല്ലാത്ത നികുതി നിർദ്ദേശങ്ങളുടെ ഒരു കൂട്ടമാണെന്നും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ പോലും നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലേബർ പാർട്ടിയുടെ ബജറ്റ് ലക്ഷ്യബോധമില്ലാത്തതാണെന്നും ഓസ്‌ട്രേലിയൻ ജനതയെ ശിക്ഷിക്കുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കാനവൻ തന്റെ പ്രസംഗത്തിലൂടെ അടിവരയിട്ടു

Leave a Reply

Your email address will not be published. Required fields are marked *