ന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനയ്ക്ക് സമാനമായി ദേശീയഗീതമായ വന്ദേമാതരത്തിനും നിയമപരിരക്ഷ നൽകുന്ന ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയൽ (ഭേദഗതി) ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു. മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയിരുന്നു.
കേന്ദ്രസർക്കാർ ചട്ടങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അനാദരവ് കാണിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. കുറ്റത്തിന് പരമാവധി മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.
വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

