ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് വൻ നിക്ഷേപ നേട്ടം. ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണി ലക്ഷ്യമിട്ട് ഏകദേശം 120 സഹകരണ കരാറുകളിലൂടെ 12.5 ബില്യൺ ഡോളർ (ഏകദേശം 1.05 ലക്ഷം കോടി രൂപ) നിക്ഷേപിക്കാൻ ജപ്പാനിലെ സ്വകാര്യ കമ്പനികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘ജപ്പാൻ-ഇന്ത്യ ഇക്കണോമിക് ഫോറത്തിൽ’ ജപ്പാനിൽ നിന്നുള്ള 150-ലധികം പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം വാണിജ്യ ബന്ധങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് ഈ നിക്ഷേപം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ സ്വകാര്യ നിക്ഷേപം എത്തിക്കുക എന്ന ഇരുരാജ്യങ്ങളുടെയും ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ധാരണകൾ.

