കൊച്ചിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി രാജേഷാണ് പിടിയിലായത്. സംഭവം ശനിയാഴ്ച രാവിലെയായിരുന്നു.
പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. അതിക്രമം നടക്കുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന പ്രതി പെയിന്റിംഗ് തൊഴിലാളിയായാണ് ജോലി ചെയ്തിരുന്നത്.
സ്പെഷ്യൽ സ്കൂൾ വിദ്യാർഥിനിയായ 16കാരി അമ്മയ്ക്കും സഹോദരനും ഒപ്പമാണ് താമസിച്ചിരുന്നത്. വീട്ടുകാർ പുറത്തുപോയ സമയത്ത് മതിൽ ചാടി വീട്ടിൽ കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ പതിവായി സൈക്കിളിൽ പെൺകുട്ടിയുടെ വീടിന് മുന്നിലൂടെ സഞ്ചരിച്ച് വീട്ടിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

