രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും പരാജയപ്പെട്ടതായി കോൺഗ്രസ് നേതാവും എംപിയുമായ കെ.സി വേണുഗോപാൽ ആരോപിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഇന്ത്യയെ ഗുരുതരമായ ഊർജ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും കേന്ദ്രസർക്കാർ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ സാധാരണക്കാർ വലിയ പ്രതിസന്ധിയിലാണെന്ന് വേണുഗോപാൽ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, വിദേശകാര്യ താൽപര്യങ്ങൾ, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ എന്നിവയെല്ലാം നിലവിലെ സാഹചര്യത്തിൽ ആശങ്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച് പാർലമെന്റിൽ അടിയന്തര ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലെ വലിയൊരു വിഹിതം പശ്ചിമേഷ്യയിൽ നിന്നായതിനാൽ അവിടത്തെ അസ്ഥിരത രാജ്യത്തെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

