സിഡ്നിയിൽ അമ്മയും രണ്ട് കുട്ടികളും കൊല്ലപ്പെട്ട സംഭവം; ക്രൂരമായ ഗാർഹിക അതിക്രമത്തിൽ 47 കാരൻ അറസ്റ്റിൽ

സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയിലുണ്ടായ ദാരുണമായ ഗാർഹിക അതിക്രമത്തിൽ അമ്മയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ സിഡ്നിയിലെ കാംപ്ബെൽടൗണിലുള്ള ) ഒരു വസതിയിലാണ് 46 വയസ്സുള്ള സ്ത്രീയെയും 12-ഉം നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നാണിതെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷൊമൻ അഹമ്മദ് (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഇയാൾ തന്നെയാണ് അടിയന്തര സഹായത്തിനായുള്ള ‘ട്രിപ്പിൾ സീറോ’ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയപ്പോൾ കടുത്ത മുറിവുകളേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം ഗാരേജിലും കുട്ടികളുടെ മൃതദേഹങ്ങൾ താഴത്തെ നിലയിലെ കിടപ്പുമുറിയിലുമാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട രണ്ട് കുട്ടികൾക്കും പഠനവൈകല്യങ്ങൾ ഉണ്ടായിരുന്നു. നേരത്തെ ഇബോള അല്ലെങ്കിൽ ക്യാൻസർ ബാധിതനായിരുന്നുവെന്നും പിന്നീട് രോഗമുക്തി നേടിയ ഇയാൾ കടുത്ത വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നതായും പോലീസിനോട് പറഞ്ഞിട്ടുണ്ട്. മുൻപ് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലമോ മാനസികാരോഗ്യ പ്രശ്നങ്ങളോ ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

ജനുവരിയിൽ പെർത്തിൽ സമാനമായ രീതിയിൽ രണ്ട് ഓട്ടിസം ബാധിതരായ കുട്ടികൾ കൊല്ലപ്പെട്ട വാർത്ത വായിച്ചതിന് ശേഷമാണ് അഹമ്മദ് ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന് പോലീസ് കോടതിയിൽ ആരോപിച്ചു.മൂന്ന് കൊലപാതകക്കുറ്റങ്ങൾ ചുമത്തിയ പ്രതിയെ കാംപ്ബെൽടൗൺ ലോക്കൽ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല. കേസ് ജൂലൈ 15-ലേക്ക് മാറ്റിയിരിക്കുകയാണ്. സാധാരണഗതിയിൽ അതീവ ശാന്തമായ ഈ പ്രദേശത്ത് നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് അയൽവാസികൾ. ഗാർഹിക പീഡനക്കേസുകളിലെ പ്രതികളെ കണ്ടെത്താൻ ന്യൂ സൗത്ത് വെയ്‌ൽസ് പോലീസ് സംസ്ഥാനവ്യാപകമായി കർശന പരിശോധനകൾ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *