മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ കമ്പനിയായ ‘എവിജി ട്രാവൽസ്’ അവസാന നിമിഷം വിമാന ടിക്കറ്റുകൾ റദ്ദാക്കിയതിനെത്തുടർന്ന് ഇരുനൂറിലധികം വിനോദസഞ്ചാരികൾ ദുരിതത്തിലായി. തിങ്കളാഴ്ച രാവിലെ ചൈനയിലേക്ക് പോകാനിരുന്ന 230-ഓളം യാത്രക്കാർക്ക് അഞ്ച് ദിവസം മുൻപ് മാത്രമാണ് (മെയ് 13) വിമാന സർവീസുകൾ റദ്ദാക്കിയെന്ന സന്ദേശം കമ്പനി നൽകിയത്. അഞ്ച് നക്ഷത്ര പര്യടനത്തിനായി വലിയ തുക നൽകി ബുക്ക് ചെയ്തവരാണ് ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായത്. കടുത്ത യാത്രാതിരക്കും വിദേശത്തെ താമസ-ഗ്രൗണ്ട് സർവീസ് സൗകര്യങ്ങളുടെ പരിമിതിയുമാണ് താൽക്കാലികമായി യാത്ര റദ്ദാക്കാൻ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
ചൈനയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള ‘എസൻസ് ഓഫ് ചൈന’ പാക്കേജിനായി കുറഞ്ഞത് 1,999 ഡോളർ വരെ നൽകി ബുക്ക് ചെയ്ത വിക്ടോറിയ സ്വദേശിനിയായ ബിസിനസ് അനലിസ്റ്റ് അമ്മ ഒവുസു ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരാണ് കമ്പനിയുടെ പെട്ടെന്നുള്ള തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയത്. തങ്ങളുടെ അവധിക്കാലവും ജന്മദിന ആഘോഷങ്ങളും ഇതോടെ പാഴായതായി ഇവർ പറയുന്നു. യാത്ര മാറ്റിവെക്കുന്നവർക്ക് 100 ഡോളറിന്റെ ട്രാവൽ ക്രെഡിറ്റ് അല്ലെങ്കിൽ വിമാന ടിക്കറ്റ് ഒഴിവാക്കിയുള്ള പാക്കേജ്, അതുമല്ലെങ്കിൽ തുക തിരികെ നൽകൽ എന്നീ ഓപ്ഷനുകളാണ് കമ്പനി നൽകിയിരിക്കുന്നത്. എന്നാൽ റീഫണ്ട് തുക ലഭിക്കാൻ 50 മുതൽ 60 പ്രവൃത്തിദിനങ്ങൾ വരെ എടുക്കുമെന്ന കമ്പനിയുടെ നിലപാട് യാത്രക്കാരെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്.
ടിക്കറ്റ് റദ്ദാക്കുന്നതിന് രണ്ട് ദിവസം മുൻപ് (മെയ് 11) കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ദാവോ അയച്ച ഇമെയിൽ സന്ദേശത്തിൽ വലിയൊരു സുരക്ഷാവീഴ്ചയും സംഭവിച്ചിരുന്നു. യാത്രക്കാരുടെ ഇമെയിൽ വിലാസങ്ങൾ പരസ്പരം കാണാൻ കഴിയുന്ന രീതിയിൽ ഇമെയിൽ അയച്ചതോടെ വലിയ തോതിൽ ഡാറ്റാ പ്രൈവസി ലംഘനമാണ് ഉണ്ടായത്. ഇതിനെതിരെ ഉപഭോക്തൃ സംരക്ഷണ സമിതിയായ എസിസിസിക്ക് വ്യാപകമായ പരാതികൾ ലഭിച്ചതോടെ, കൗൺസിൽ ഓഫ് ഓസ്‌ട്രേലിയൻ ടൂർ ഓപ്പറേറ്റേഴ്സ് (CATO) എവിജി ട്രാവൽസിന്റെ അംഗത്വം അടിയന്തിരമായി റദ്ദാക്കി. വിലാസങ്ങൾ ചോർന്നതിൽ പിന്നീട് കസ്റ്റമർ സപ്പോർട്ട് വിഭാഗം യാത്രക്കാരോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

