നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ മഹാരാഷ്ട്രയിലെ ലത്തൂരിലെ റെണുകൈ കരിയർ സെന്റർ (RCC) സ്ഥാപകൻ ശിവ്‌രാജ് മൊട്ടേഗാവങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെ പ്രതിയാണ് അദ്ദേഹം. കഴിഞ്ഞ മെയ് 3ന് നടന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കുശേഷമാണ് അറസ്റ്റ്.
മൊട്ടേഗാവങ്കറിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന ചോദ്യപേപ്പറിന്റെ പകർപ്പ് കണ്ടെത്തിയതായും പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ ചോദ്യങ്ങളും ഉത്തരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നും സിബിഐ ആരോപിക്കുന്നു. കൈയെഴുത്ത് കുറിപ്പുകളുടെ രൂപത്തിൽ ചോദ്യപേപ്പർ പലർക്കും കൈമാറിയതായും അന്വേഷണസംഘം വ്യക്തമാക്കി. ആർ.സി.സിയുടെ മോക്ക് ടെസ്റ്റിലെ നിരവധി ചോദ്യങ്ങൾ യഥാർത്ഥ നീറ്റ് പരീക്ഷയിൽ വന്നുവെന്ന് വിദ്യാർത്ഥികളോട് മൊട്ടേഗാവങ്കർ ചോദിക്കുന്ന വീഡിയോ പുറത്തുവന്നതും അന്വേഷണത്തിന് വഴിത്തിരിവായി. സ്ഥാപനത്തിന്റെ ലത്തൂർ കേന്ദ്രത്തിലും വസതിയിലും നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, രേഖകൾ എന്നിവയും സിബിഐ പിടിച്ചെടുത്തു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി (NTA) ബന്ധമുള്ള ചിലരുടെയും കോച്ചിങ് സ്ഥാപനങ്ങളുടെയും പങ്ക് പരിശോധിച്ചുവരികയാണെന്ന് സിബിഐ അറിയിച്ചു. പൊതുപരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

