തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും അവ ഡിജിറ്റൈസ് ചെയ്യാനുമായി അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി മലയാളി പെൺകുട്ടികൾ ദേശീയശ്രദ്ധ നേടി. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ ഈ നേട്ടം കൈവരിച്ചത്.
ദേശീയതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ഈ മിടുക്കികൾ അന്താരാഷ്ട്ര റോബോട്ട് ഒളിമ്പ്യാഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അർഹതയും നേടി. ചരിത്രരേഖകളുടെയും താളിയോലകളുടെയും സംരക്ഷണത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഇവരുടെ റോബോട്ടിക് കണ്ടുപിടുത്തം വിധികർത്താക്കളുടെയും വിദഗ്ധരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി.


