ആവോലിയിൽ 37 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ആറ് സെന്റ് വീതം ഭൂമി;പട്ടയം ഉടൻ നൽകും

മൂവാറ്റുപുഴ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകുന്നതിനുള്ള ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ കമ്മിറ്റി യോഗവും പ്ലോട്ട് നറുക്കെടുപ്പും പൂർത്തിയായി. മൂവാറ്റുപുഴ താലൂക്കിലെ ആവോലി പഞ്ചായത്തിൽ വാങ്ങിയ സ്ഥലത്തുനിന്നാണ് 37 കുടുംബങ്ങൾക്ക് 6 സെന്റ് വീതം ഭൂമി അനുവദിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്കുള്ള പട്ടയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

ടി.ആർ.ഡി.എം ലാൻഡ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി 1,81,99,285 രൂപ ചെലവഴിച്ചാണ് ആവോലിയിൽ 2.8 ഏക്കർ സ്ഥലം വാങ്ങിയത്. ആകെ സ്ഥലത്തിന്റെ 20 ശതമാനം ഭാഗം പൊതു ഇടമായി തിരിക്കുകയും എല്ലാ പ്ലോട്ടുകളിലേക്കും വഴി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂമി ലഭിച്ച ഓരോ കുടുംബത്തിനും വീട് നിർമ്മാണത്തിനായി ടി.ആർ.ഡി.എം. പദ്ധതി വഴി 6 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഈ തുക ഉപയോഗിച്ച് സ്വന്തമായോ സർക്കാർ ഏജൻസികൾ മുഖേനയോ വീടുപണിയാം.

മാത്യു കുഴൽനാടൻ എം.എൽ.എ. ഗുണഭോക്താക്കൾക്ക് ആശംസകൾ നേർന്നു. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ്, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ കെ.ജി. മനോജ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *