സിഡ്നി: മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഓസ്‌ട്രേലിയൻ യുവതിയുടെ അവയവങ്ങൾ സാങ്കേതിക തടസ്സങ്ങൾ കാരണം ദാനം ചെയ്യാനാകാതെ പോയ സംഭവത്തിൽ നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു. സിഡ്നി സ്വദേശിയായ 35-കാരി ഷെറിഡൻ ആപ്റ്ററിനാണ് മരണശേഷം അവയവദാനം നടത്താൻ സാധിക്കാതെ പോയത്.
ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ നീക്കിയ ശേഷവും നാല് മണിക്കൂറോളം ശ്വാസവും ഹൃദയമിടിപ്പും തുടർന്നതാണ് തിരിച്ചടിയായത്. ഇത്രയും സമയം വൈകിയതോടെ അവയവങ്ങൾ മാറ്റിവെക്കാൻ അനുയോജ്യമല്ലാതായി മാറുകയായിരുന്നു.
ഓസ്‌ട്രേലിയയിൽ നിലവിലുള്ള മരണനിർവചന നിയമത്തിലെ പരിമിതികൾ കാരണം ആധുനിക അവയവ സംരക്ഷണ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള നിയമതടസ്സങ്ങൾ ഒഴിവാക്കാനും, കൂടുതൽ ആളുകളുടെ ജീവൻ രക്ഷിക്കാനും അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് ഷെറിഡന്റെ കുടുംബവും ആവശ്യപ്പെട്ടു.

