പെഷവാർ:പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന ഖസീന ബന്ദ ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പോലീസുകാർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം.
സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് ആദ്യം ചെക്ക്പോസ്റ്റ് ആക്രമിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിയിൽ 15 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട പോലീസുകാരിൽ ഒരു ഡെപ്യൂട്ടി സൂപ്രണ്ടും ഉൾപ്പെടുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാൽ, പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പാകിസ്ഥാൻ പോലീസ് വൃത്തങ്ങൾ സംശയിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

