മോസ്കോ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട്, അടുത്ത 15 ദിവസത്തിനകം അമേരിക്ക ഇറാനിൽ സൈനിക ആക്രമണം ആരംഭിച്ചേക്കുമെന്ന് റഷ്യൻ രഹസ്യവിഭാഗത്തിന്റെ (ഇന്റലിജൻസ്) മുന്നറിയിപ്പ്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും ആണവ നിലയങ്ങളെയും ലക്ഷ്യമിട്ടായിരിക്കും അമേരിക്കൻ നീക്കമെന്നാണ് മോസ്കോയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന സൈനിക നീക്കങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ റഷ്യൻ ഇന്റലിജൻസ് വിഭാഗം ഇറാന് കൈമാറിയതായും സൂചനയുണ്ട്.
മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലും പേർഷ്യൻ ഗൾഫിലും അമേരിക്കൻ യുദ്ധക്കപ്പലുകളുടെയും അത്യാധുനിക ബോംബർ വിമാനങ്ങളുടെയും സാന്നിധ്യം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും പ്രത്യാക്രമണം കടുപ്പമേറിയതായിരിക്കുമെന്നും ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു. സമാധാന ചർച്ചകളുടെ വാതിലുകൾ കൊട്ടിയടച്ചുകൊണ്ടുള്ള അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾ ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ആക്രമണമുണ്ടായാൽ അത് ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും എണ്ണവില വർദ്ധനവിനും കാരണമായേക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. വരും ദിവസങ്ങളിൽ യുഎൻ സുരക്ഷാ കൗൺസിലിൽ ഈ വിഷയം വലിയ ചർച്ചകൾക്ക് വഴിതുറക്കും

